പക്ഷീ..

പോകൂ പ്രിയപ്പെട്ട പക്ഷീ,
കിനാവിന്റെ
നീലിച്ച ചില്ലയില്‍ നിന്നും
നിനക്കായ്‌ വേടന്റെ കൂര -
മ്പൊരുങ്ങുന്നതിന്‍ മുമ്പ്‌
ആകാശമെല്ലാം നരക്കുന്നതിന്‍ മുമ്പ്‌
ജീവനില്‍ നിന്നും ഇല കൊഴിയും മുമ്പ്‌
പോകൂ, തുള വീണ ശ്വാസ കോശത്തിന്റെ
കൂടും വെടിഞ്ഞ് ചിറകാര്‍‍‍ -
ന്നൊരോര്‍മ്മ പോല്‍ പോകൂ..
സമുദ്രം ഒരായിരം നാവിനാല്‍
ദൂരാല്‍ വിളിക്കുന്നു നിന്നെ..

പോകൂ പ്രിയപ്പെട്ട പക്ഷീ..
കിനാവിന്റെ നീലിച്ച ചില്ലയില്‍ നിന്നും...

പോകൂ; മരണം തണുത്ത ചുണ്ടാലെന്റെ
പ്രാണനെച്ചുംബിച്ചെടുക്കുന്നതിന്‍ മുമ്പ്‌
ഹേമന്തമെത്തി മനസ്സില്‍ ശവക്കച്ച
മൂടുന്നതിന്‍ മുമ്പ്‌...

അന്ധ സഞ്ചാരി തന്‍ ഗാനം നിലക്കുന്നതിന്‍ മുമ്പ്‌
എന്റെയീ വേദന തന്‍ കനല്‍ ചില്ലയില്‍ നിന്നു നീ
പോകൂ പ്രിയപ്പെട്ട പക്ഷീ...

പോകൂ; മരണം തണുത്ത ചുണ്ടാലെന്റെ
പ്രാണനെച്ചുംബിച്ചെടുക്കുന്നതിന്‍ മുമ്പ്‌
ഹേമന്തമെത്തി മനസ്സില്‍ ശവക്കച്ച
മൂടുന്നതിന്‍ മുമ്പ്‌,
അന്ധ സഞ്ചാരി തന്‍ ഗാനം നിലക്കുന്നതിന്‍ മുമ്പ്‌
എന്റെയീ വേദന തന്‍ കനല്‍ ചില്ലയില്‍
നിന്നു നീ പോകൂ പ്രിയപ്പെട്ട പക്ഷീ...
......................................................
2003 ലെ കേരളപ്പിറവി ദിനത്തില്‍ ഈ കവിത
ചുള്ളിക്കാട്‌ ആലപിച്ചത്‌ ഇപ്പോഴും കാതില്‍ മുഴങ്ങുന്നു.
അന്നായിരുന്നു അകാലത്തില്‍ പൊലിഞ്ഞ ബാലപ്രതിഭയുടെ
മണിദീപം സമാഹാരം പ്രകാശനം നടന്നത്‌..... ....
പോകൂ പ്രിയപ്പെട്ട പക്ഷീ
{ബാലചന്ദ്രന്‍ ചുള്ളിക്കാട് }